കഠിനംകുളം : അമ്മയെ ആക്രമിക്കുന്നത് കണ്ടെന്ന് അഞ്ച് വയസുകാരൻ. കഠിനംകുളം ബലാത്സംഗ കേസിൽ പ്രതികള്‍ക്കെതിരെ യുവതിയുടെ മകന്റെ മൊഴി. നാല് പേർക്കെതിരെ പോക്സോ ചുമത്തി. നൗഫൽ, അക്ബർ ഷാ, മൻസൂർ, അർഷാദ് എന്നിവർക്കെതിരെയാണ് ബലാത്സംഗത്തിന് പുറമേ പോക്സോയും ചുമത്തിയത് . അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും.
സംഭവ സമയത്ത് ഭർത്താവ് തനിക്ക് മദ്യം നൽകിയിരുന്നെന്നും അബോധാവസ്ഥയിലായിരുന്നെന്നുമുള്ള യുവതിയുടെ മൊഴിയോടെ കേസിന്‍റെ നിലനിൽപ്പിനെ കുറിച്ച് പൊലീസിന് ആശങ്കയുണ്ടായിരുന്നു.എന്നാൽ അമ്മയെ ആക്രമിക്കുന്നത് കണ്ടെന്ന് 5 വയസുകാരൻ മകൻ മൊഴി നൽകി. കൂടാതെ 6-ാം പ്രതി രാജൻ യുവതിയെ ആക്രമിക്കാൻ നേരത്തെയും ഭർത്താവ് പദ്ധതി ഒരുക്കിയിരുന്നതായി പൊലീസിന് മൊഴി നൽകി.ഇതിനായി ഫോൺ വഴി ബന്ധപ്പെട്ട ദിവസങ്ങളും രാജൻ കുറിച്ച് നൽകി. യുവതിയെ ആക്രമിച്ചില്ലെന്നും എന്നാൽ പ്രതികളായ നൗഫൽ , മൻസൂർ , അക്ബർ ഷാ, അർഷാദ് എന്നിവർ യുവതിയെ ആക്രമിച്ചത് കണ്ടെന്നും ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും 7-ാം പ്രതി മനോജ് പൊലീസിനോട് പറഞ്ഞു. തങ്ങൾ നോക്കി നിന്നതേ ഉള്ളൂവെന്നും ഉപദ്രവിച്ചത് നൗഫൽ ആണെന്നുമായിരുന്നു മറ്റു പ്രതികളുടെ മൊഴി. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങൾ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയും മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
യുവതിയെ ആക്രമിച്ചതിന് പിന്തുണ നൽകുന്ന തെളിവുകൾ ലഭിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. പ്രതികളെ തത്കാലം കസ്റ്റഡിയിൽ വാങ്ങണ്ടന്നാണ് പൊലീസ് തീരുമാനം. ഒളിവിൽ കഴിയുന്ന നൗഫലിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും