അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുക്കുറിച്ചി, മര്യനാട് മേഖലകളിലെ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ മത്സ്യകച്ചവടം ചെയ്യാൻ താഴംപള്ളിയിലെ താങ് വള്ള ഉടമകളും മത്സ്യ തൊഴിലാളികളും ചേർന്ന് വിലക്കുന്നതിനെതിരെ അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ പോലീസിൽ പരാതി നൽകി. നമ്മുടെ അഞ്ചു തെങ്ങ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെ പ്രദേശവാസികളായ താഴംപള്ളിയിലെ താങ് വള്ള ഉടമകളും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിൽ അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുക്കുറിച്ചി, മര്യനാട് മേഖലകളിൽ നിന്നും മൽസ്യ വിപണനത്തിനും മറ്റുമായി എത്തിയവരെ ഹാർബറിനുള്ളിൽ കടക്കുവാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ഇതിനെ എതിർത്തവരെ അക്രമിക്കാൻ ശ്രമിച്ചെന്നും അസഭ്യം വിളിച്ചുവെന്നും പരാതിയിൽ പറയുന്നു.
കൂടാതെ അന്യ ജില്ലയിൽ രജിസ്ട്രേഷൻ നടത്തി ബയ്സ് ഓഫ് ഓപ്പറേഷൻ മാറ്റി അനുമതി വാങ്ങാതെ അനധികൃതമായി മുതലപ്പൊഴിയിൽ പ്രവർത്തിക്കുന്ന വലിയ വള്ളങ്ങൾ ഹാർബറിൽ നങ്കൂരമിടുന്നതിനാൽ ചെറുവള്ളങ്ങൾ നങ്കൂരമിടാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ഈ വിഷയത്തിൽ എത്രയും പെട്ടെന്നുതന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവിശ്യം