വർക്കല : അച്ഛനെ കള്ളക്കേസിൽ കുടുക്കാനായി വീട്ടിൽ മദ്യമൊളിപ്പിച്ചുവച്ച് എക്‌സൈസിൽ വിവരമറിയിച്ച മകനും കൂട്ടുനിന്ന അമ്മയും പിടിയിലായി. അയിരൂർ ചാവർകോട് മലവിള സജിനവീട്ടിൽ വിജയ(72)നെ കുടുക്കാനിറങ്ങിയ ഭാര്യ പ്രസന്ന (70), മകൻ സജിൻ (34) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
ഇവർക്കിടയിൽ വർഷങ്ങളായി സ്വത്തുതർക്കമുണ്ട്. പ്രസന്നയും സജിനും വേറെയാണ് താമസം. ഇരുവരും ഗൂഢാലോചന നടത്തി അഞ്ച് ലിറ്റർ ചാരായവും നാല് ലിറ്റർ വിദേശ മദ്യവും വിജയന്റെ വീടിനുപിന്നിലെ തൊഴുത്തിൽ ഒളിപ്പിച്ചതായാണ് വിവരം. ഇതിന്റെ ചിത്രമെടുത്ത് സജിന്റെ വിദേശത്തുള്ള സുഹൃത്തുവഴി എക്‌സൈസ് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണിലേക്ക് അയപ്പിച്ചു. ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം സ്ഥലത്തെത്തി മദ്യം പിടികൂടി.
കൂടുതൽ ചോദ്യംചെയ്തതിൽ വിജയൻ നിരപരാധിയാണെന്ന് വ്യക്തമായി. സംശയം തോന്നിയതോടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സജിനും പ്രസന്നയും മദ്യം കണ്ടെടുത്ത ഭാഗത്ത് നിൽക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടു. ചോദ്യംചെയ്‌തതോടെ വിജയനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് തെളിഞ്ഞു. പ്രസന്നയേയും സജിനേയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം വർക്കല എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. വീടും ഒരേക്കറോളം വസ്തുവുമുള്ള വിജയന് സജിനെ കൂടാതെ മറ്റൊരു മകനും മകളുമുണ്ട്.
പ്രിവന്റീവ് ഓഫീസർ ദേവലാൽ, സിഇഒമാരായ പ്രിൻസ്, മഞ്‌ജുനാഥ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാൻഡ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.