വർക്കല: എക്സൈസ്, വനംവകുപ്പുകൾ സംയുക്തമായി വർക്കലയിൽ നടത്തിയ റെയ്ഡിൽ ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ പിടികൂടി. വർക്കല മേൽവെട്ടൂർ ഭക്തിവിലാസത്തിൽ ജിഷു ലാലി(35)നെ അറസ്റ്റുചെയ്തു. ഒന്നരക്കിലോ തൂക്കം വരുന്ന രണ്ട് ശില്പങ്ങളാണ് പിടികൂടിയത്.
വിപണിയിൽ 15 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറരയോടെ മേൽവെട്ടൂർ ജംഗ്ഷനിൽ നിന്നാണ് പിടികൂടിയത്.
വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.മഹേഷിനു ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. വിവരം ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിനു കൈമാറി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ബ്രിജേഷിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യാഗസ്ഥരും വർക്കലയിലെ എക്സൈസ് സംഘവും സംയുക്തമായി പിടികൂടുകയായിരുന്നു. ജിഷുലാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. ഇയാൾ ഇതിനു മുമ്പും ആനക്കൊമ്പിന്റെ വ്യാപാരം നടത്തിയതായി വനംവകുപ്പ്-എക്സൈസ് സംഘം പറയുന്നു. ശില്പങ്ങൾ വാങ്ങാൻ വന്നവരെക്കുറിച്ച് ഫോറസ്റ്റ് അന്വേഷണം ആരംഭിച്ചു. ജിഷുലാൽ വർക്കലയിലെ സ്വകാര്യ വാഹന വിൽപ്പന ഷോറൂമിൽ എക്സിക്യുട്ടീവായി ജോലിചെയ്യുകയാണ്. തുടരന്വേഷണം നടത്തുന്നതിനായി ഇയാളെ വനംവകുപ്പിന് എക്സൈസ് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ്, പ്രിവന്റീവ് ഓഫീസർ ദേവലാൽ, സി.ഇ.ഒ.മാരായ പ്രിൻസ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാൻഡ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ബ്രിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.സുനിൽ, എം.എസ്.ദീപക് മോഹൻ, രാജേഷ് കുമാർ, ജിതീഷ് കുമാർ, ഡ്രൈവർ ജോഷി എന്നിവർ പരിശോധനയിൽ പങ്കെടുത്തു