ചിറയിൻകീഴ് : ആനത്തലവട്ടത്ത് വിദേശത്ത് നിന്നു വന്ന ഗർഭിണിയായ യുവതിയോട് മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് വാർഡു മെമ്പറുടെ സാന്നിധ്യത്തിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിനെതിരെ നാട്ടുകാർ പരാതി നൽകി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽപെടുന്ന ആനത്തലവട്ടം പറമ്പുവിളാകം വീട്ടിൽ മഹേശ്വരന്റെ ഭാര്യ ആശ(31)യ്ക്കും ഭർത്താവിനും എതിരെയാണ് നാട്ടുകാർ ചിറയിൻകീഴ് പോലീസിന് പരാതി നൽകിയത്.
ജൂലൈ 27ന് രാവിലെ 4 മണിക്കാണ് ആശ ദുബായിൽ നിന്നും വന്നത്. തുടർന്ന് ഹോം ക്വാറന്റൈനിൽ ആയിരുന്നു. യുവതിയുടെ അമ്മയും മകനും അടുത്ത ബന്ധു വീട്ടിൽ ആയിരുന്നു. എന്നാൽ യുവതിയുടെ അമ്മ ഇവരുടെ തുണികൾ പൊതു പൈപ്പിന് ചുവട്ടിൽ കൊണ്ട് വന്നു കഴുകിയെന്നും അത് നാട്ടുകാർ വാർഡ് മെമ്പർ പ്രസന്നയെ അറിയിക്കുകയും മെമ്പർ ചിറയിൻകീഴ് ജനമൈത്രി പോലീസിൽ അറിയിക്കുകയും പോലീസും വാർഡ് മെമ്പറും എത്തി ആശയോടും വീട്ടിൽ ഉള്ളവരോടും ക്വാറന്റൈൻ കൃത്യമായി 14 ദിവസം ഇരിക്കാൻ പറയുകയും ചെയ്തത്രെ. മാത്രമല്ല, ഇവർക്കു വേണ്ട സഹായം ചെയ്യാമെന്ന് പോലീസും മെമ്പറും പറഞ്ഞതായാണ് നാട്ടുകാർ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം ആശ തന്നെ വീട്ടിൽ താമസിക്കാൻ നാട്ടുകാരും മെമ്പറും അനുവദിക്കുന്നില്ലെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ വിഡിയോ കൊടുത്തു. കൂടാതെ, നാട്ടുകാർ തന്നെ ഭീഷണിപെടുത്തുന്നതായും വീട്ടിൽ നിന്നും മാറി താമസിക്കാൻ പറയുന്നതായും ആശ വീഡിയോയിൽ പറഞ്ഞു.
എന്നാൽ നാട്ടുകാർ യുവതിയെ സഹായിക്കുകയും യുവതിക്കു വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കാമെന്നും പറഞ്ഞപ്പോൾ യുവതി അതു നിരസിക്കുകയും തനിക്കു ആരുടെയും സഹായം വേണ്ട എന്ന് പറയുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് യുവതി അവരുടെ വീട്ടിൽ വരുന്നതിലും താമസിക്കുന്നതിലും ഒരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. എങ്കിലും വീടിനകത്ത് ബാത്രൂം പോലും ഇല്ലാത്ത വീട്ടിലാണ് യുവതി താമസിക്കുന്നതെന്നും ഇവരുടെ അമ്മയും കുട്ടിയും ഉൾപ്പടെ പൊതു കക്കൂസ് ആണ് ഉപയോഗിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
ഫേസ് ബുക്കിൽ അനാവശ്യ പോസ്റ്റുകൾ ഇട്ട് ജനങ്ങളുടെ നാട്ടുകാരെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞാണ് നാട്ടുകാർ പോലീസിൽ പരാതി നൽകിയത്.