നെടുമങ്ങാട്: കോടതിയിൽ സാക്ഷി പറഞ്ഞ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും അമ്മയേയും അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിലായി. കരിപ്പൂർ, മൊട്ടമൂട്, കരീപ്പൂർ ഗവ.സ്കൂളിനു സമീപം കുഴിവിള വീട്ടിൽ താമസിക്കുന്ന സ്റ്റമ്പർ അനീഷ് എന്നു വിളിക്കുന്ന അനീഷ് (31), ആനാട്, പഴകുറ്റി, എം.റ്റി ആഡിറ്റോറിയത്തിനു സമീപം സാരികയിൽ താമസിക്കുന്ന ഗുരു എന്നു വിളിക്കുന്ന ആദിത്യ (30), വട്ടിയൂർക്കാവ്, തോപ്പുമുക്ക് നേതാജി റോഡിൽ സൗപർണ്ണിക ഗാർഡൻസ്, എസ്.ആർ.എ 51 ൽ താമസിക്കുന്ന അഖിൽ (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
നെടുമങ്ങാട് സ്വദേശി വിപിൻ പ്രതിയായ ആദിത്യക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ സ്റ്റമ്പർ അനീഷും ആദിത്യയും വിപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി വിപിനേയും അയാളുടെ അമ്മയേയും അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചതിന് വിപിൻ്റെ പരാതിയിൽമേൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇവരെ 11 വട്ടിയൂർക്കാവിൽ ഒരു വീട്ടിൽ താമസിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കികൊടുത്തതിനാണ് അഖിൽ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സ്റ്റമ്പർ അനീഷ്. കാപ്പ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമം ഉൾപ്പടെയുള്ള കേസുകൾ ആദിത്യയ്ക്കതിരേയും നിലവിലുണ്ടെന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഗിരീശൻ, എ.എസ്.ഐ ഫ്രാങ്ക്ളിൻ, പോലീസുകാരായ സനൽരാജ്, ശ്രീകാന്ത്, ബിജു, സുധാകരൻ, അജിത്, ഷാൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സ്റ്റമ്പർ അനീഷിനേയും ആദിത്യയേയും റിമാൻഡ് ചെയ്തിട്ടുണ്ട്