ആറ്റിങ്ങൽ: കൊട്ടിയോട് പണ്ടുവിളാകം കോളനി നിവാസിയെ നഗരസഭ ആരോഗ്യ വിഭാഗം ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി.നഗരസഭ കൊട്ടിയോട് 29-ാം വാർഡിൽ പണ്ടുവിളാകം കോളനിയിലെ 31 കാരനെയാണ് ചെയർമാന്റെ നേതൃത്വത്തിൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസം പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ദേവസ്വംവിള കോളനി നിവാസിയോടൊപ്പം ജോലി ചെയ്തിരുന്നതാണ് ഇയാൾ. ഈ വിവരം വാർഡ് കൗൺസിലർ പി.എസ്. വീണ ചെയർമാർ എം. പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഇയാളെ ഹോം ക്വാറന്റൈനിൽ പോകാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഇയാൾ നിരീക്ഷണത്തിൽ കഴിയുന്ന വീട് നിരന്തരം സന്ദർശിക്കുന്നതായി നാട്ടുകാർ നഗരസഭയിൽ അറിയിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ മഞ്ചു, ഹാഷ്മി, അഭിനന്ദ്, ജെ.പി.എച്ച്.എൻ ജെയ്മി എന്നിവർ സ്ഥലത്തെത്തി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളും കുടുംബവും ക്വാറന്റൈ നീയമങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കൂടാതെ ഇയാളുടെ ഭാര്യ പ്രസവച്ചിട്ട് 27 ദിവസം മാത്രം പ്രായമായ കുഞ്ഞും ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റുകയും വീട്ടുകാകരെ കർശനമായി ഹോം ക്വാറന്റൈനിൽ പോകാനും നിർദ്ദേശിച്ചതെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം വീടും പരിസരവും അണുവിമുക്തമാക്കി.
