കല്ലമ്പലം : മാനസിക ദൗർബല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ.കരവാരം, തലവിളമുക്ക്, ഷിബിന മൻസിലിൽ ബഷീറിന്റെ മകൻ നിസാർ (41)നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
മാനസിക ദൗർബല്യമുള്ള പെൺകുട്ടി ആടുമേയ്ക്കാൻ സ്ഥിരമായി പോകുന്ന പുരയിടത്തിൽ പോത്തിനെ മേയ്ക്കാൻ വന്ന വിവാഹിതനായ പ്രതി പെൺകുട്ടിയുമായി സൗഹൃദം നടിച്ച് പെൺകുട്ടിയെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞു വീട്ടിലെ കുളിമുറിയിലും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി വിവരം പുറത്ത് പറയാതെ പേടിച്ചു കഴിയുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോവുകയും പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് വീട്ടുകാരോട് പെൺകുട്ടി പീഡനവിവരം പറയുകയായിരുന്നു.
കല്ലമ്പലം സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ ഗംഗ പ്രസാദ്, അനിൽ ആർ എസ്, എ.എസ്.ഐ ഷാജി, ഗ്രേഡ് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.