നെടുമങ്ങാട്: വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു. നെടുമങ്ങാട്, ചിറക്കാണി വാർഡിൽ പൂവത്തൂർ ടവർ ജംഗ്ഷനു സമീപം കുഞ്ചുവീട്ടിൽ ബിജു (40), ആനാട്, 19-ാം വാർഡിൽ, ഇരിഞ്ചയം എസ്.എൻ.ഡി.പിയ്ക്ക് സമീപം ഇടവിളാകത്തു വീട്ടിൽ ദീപു (36) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. പൂവത്തൂർ സ്വദേശി ജയചന്ദ്രനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ 21-ാം തിയതിയാണ് സംഭവം. രാത്രി 2 മണിയോടു കൂടി ബിജുവും കൂട്ടുകാരനായ ദീപുവൂം കൂടി വീട്ടിൽ ഉറങ്ങിക്കിടന്ന ജയചന്ദ്രനെ വിളിച്ചിറക്കി വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് രക്ഷപ്പെട്ട് വീട്ടിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച ജയചന്ദ്രനെ ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു വീഴ്ത്തുകയും ചെയ്തു. കൂടാതെ ഇതേ ദിവസം തന്നെ രാത്രി 9.30 മണിയോടു കൂടി ബിജുവും ദീപുവും ചേർന്ന് ജയചന്ദ്രൻ്റെ വീട്ടിൽ കയറി ജയചന്ദ്രൻ്റെ ഭാര്യയുടെ ബന്ധു പേരൂർക്കട സ്വദേശി ദീപക്കിനെയും അമ്മയേയും മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ആ സമയം ജയചന്ദ്രനും ഭാര്യയും മകളെ കാണാനില്ലാത്ത പരാതിയുമായി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലായിരുന്നു.
ജയചന്ദ്രനും ഭാര്യാ സഹോദരനായ ബിജുവും തമ്മിലുള്ള വസ്തു തർക്കം പോലീസിൽ പരാതിപ്പെട്ടതിലും ജയചന്ദ്രൻ്റെ മകൾ വീടു വിട്ടു പോയത് ജയചന്ദ്രൻ മൂലമാണെന്നു തെറ്റിദ്ധരിച്ചുമാണ് പ്രതികൾ ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിൻ്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബുദീൻ, വേണു, പ്രൊബേഷൻ എസ്.ഐ അനന്തകൃഷ്ണൽ, എ.എസ്.ഐ ഹസൻ പോലീസുകാരായ സനൽരാജ്, വിനു, സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.