ജില്ലയിലെ ആദ്യത്തെ ഭൗമവിവര നഗരസഭയായി നെടുമങ്ങാട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ മൂന്നാമത്തെ ഭൗമവിവര നഗരസഭയാണിത്. മുഴുവൻ അടിസ്ഥാനവിവരങ്ങൾ വിവരങ്ങളായും ഭൂപടമാതൃകയിലും ഉൾപ്പെടുത്തി ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ആണ് തയ്യാറാക്കിയത്. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ 21 ലക്ഷം രൂപ ചെലവിട്ടായിരുന്നു പദ്ധതി. വീടുകൾ, കെട്ടിടങ്ങൾ എന്നിവ കെട്ടിട നമ്പരിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തി.
റോഡുകൾ, അങ്കണവാടികൾ, സ്കൂളുകൾ, മറ്റു പൊതു ഇടങ്ങൾ, ജലസ്രോതസ്സുകൾ, കൃഷിയിടങ്ങൾ തുടങ്ങിയവയും അവിടേക്ക് എത്താനുള്ള റോഡുകളും വ്യക്തമാക്കുന്ന ഡിജിറ്റൽ മാപ്പിങ് നടത്തി.
ഓരോ വീടിന്റെയും സാമൂഹ്യ -സാമ്പത്തിക സ്ഥിതി, അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ, വളർത്തുമൃഗങ്ങൾ, പൊതു ടാപ്പുകൾ, വഴിവിളക്കുകൾ തുടങ്ങിയവയും വിരല്‍ത്തുമ്പിൽ ലഭിക്കും. ജിഐഎസ് സോഫ്റ്റ്‌വെയർ പ്രവർത്തനക്ഷമമാകുന്നതോടെ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും പദ്ധതി ആസൂത്രണവും നടത്തിപ്പും കൂടുതൽ സുഗമമാകും. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, പി ഹരികേശൻ, ടി ആർ സുരേഷ്, കെ ഗീതാകുമാരി, സ്റ്റാലിൻ നാരായണൻ, പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.