ആറ്റിങ്ങൽ : ഓട്ടോറിക്ഷാ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ ആൾമാറാട്ടത്തിനും കേസെടുത്തു.
സെപ്റ്റംബർ 4ന് രാത്രി 8 മണിയോടെ കൊല്ലം,പള്ളിമൺ പുലിയില മുസ്ലിം പള്ളിക്ക് സമീപം തെങ്ങുവിള വീട്ടിൽ പ്രമോദിന്റെ വക ആറ്റിങ്ങൽ ടിബി ജംഗ്ഷനിലുള്ള പി.കെ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതിയാണ് ആറ്റിങ്ങൽ പോലീസിനോട് കള്ള പേരും മേൽവിലാസവും പറഞ്ഞ് കബളിപ്പിച്ചത്. ഓട്ടോറിക്ഷ മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ഇയാൾ കൊല്ലം, മയ്യനാട്, വലിയവിള, ഷീബാ നിവാസിൽ മനുവാണെന്നാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ ഇതേ പേരും മേൽവിലാസവുമുള്ള യുവാവ് ഈ വാർത്ത കാണാൻ ഇടയാവുകയും മാനസികമായി വിഷമത്തിലാകുകയും ചെയ്തു. നാട്ടുകാർ വാർത്ത അറിഞ്ഞതോടെ യുവാവിന് പുറത്തിറങ്ങാൻ കഴിയാതെയായി. വിവരം അറിഞ്ഞ ആറ്റിങ്ങൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി പോലീസിനോട് വ്യാജ പേരും മേൽവിലാസവും പറഞ്ഞ് പോലീസിനെ കബളിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.
മുൻപ് പ്രതിയെ അഞ്ചാലുമ്മൂട് സ്റ്റേഷനിൽ മറ്റൊരു കേസിന് അറസ്റ്റ് ചെയ്തപ്പോൾ കൊല്ലം, നെടുമ്പന വില്ലേജിൽ, പാലയ്ക്കൽ, ഹരികുമാർ ഭവനിൽ മുരളീധരന്റെ മകൻ ശ്രീകുമാർ എന്നാണ് പേരും മേൽവിലാസം നൽകിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ആൾമാറാട്ടം ഉൾപ്പടെയുള്ള കേസ് എടുത്തു.