നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചുകയറി ഡോക്ടറെയും വീട്ടിലുണ്ടായിരുന്നവരെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ.
കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്തുവീട്ടിൽ മഹേഷ്(26), കൊല്ലങ്കാവ് വെള്ളരിക്കോണം തടത്തരികത്തുവീട്ടിൽ ശ്രീകുമാർ(26) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലങ്കാവ് ശക്തിവിലാസത്തിൽ ഡോ. രജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ആറുപേർ നേരത്തെ അറസ്റ്റിലായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ബന്ധുവായ കൊല്ലം സ്വദേശി അവിനാഷിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
കൂടെയുണ്ടായിരുന്ന പ്രകാശിന്റെ പല്ലുകൾ പട്ടിക ഉപയോഗിച്ച് അടിച്ചു തകർത്തു. വീടിനു മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.
നെടുമങ്ങാട് സി.ഐ. വി.രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സുനിൽഗോപി, എ.എസ്.ഐ. എസ്.പി.ഷിബു, ബിജു സി. എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.