കിളിമാനൂർ :ഇസ്രയേലിന്റെ ദേശീയപക്ഷി യൂറേഷ്യൻ ഹൂപ്പി കിളിമാനൂരിൽ വിരുന്നെത്തി. കിളിമാനൂർ ചൂട്ടയിൽ പ്രിയാഭവനിൽ അദ്ധ്യാപകനായ ശശികുമാറിന്റെ വീട്ടിലാണ് ഒരാഴ്ചയായി ഈ പക്ഷി ഉള്ളത്. ചുവപ്പുകലർന്ന ഓറഞ്ച് നിറമുള്ള ഇവയുടെ ചിറകുകളിലും വാലിലും കറുപ്പും വെളുപ്പും ഇടവിട്ട വരകളുണ്ട്. വിശറി പോലെ വിടർത്തി നിറുത്താറുള്ള ഹൂപ്പിയുടെ തൂവലുകളുടെ അറ്റം കറുത്ത നിറമാണ്. നീണ്ടു മെലിഞ്ഞ് വളഞ്ഞ കൊക്കുകളാണ് ഇവയ്‌ക്കുള്ളത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ തുറസായ കാടുകളിലും കൃഷിയിടങ്ങളിലും കാണാറുള്ള ഇവ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അപൂർവമായി വിരുന്നെത്താറുണ്ട്. മനുഷ്യരെ കണ്ടാൽ പറന്നകലുന്നതാണ് പൊതുസ്വഭാവം. എന്നാൽ കിളിമാനൂരിലെത്തിയ ഹൂപ്പി ആരെയും ഭയപ്പെടുന്ന മട്ടില്ല. നാട്ടിൽ പീണിക്കിളിയെന്നും കരിയില പക്ഷിയെന്നും വിളിക്കുന്ന നാട്ടുകൂട്ടവുമായിട്ടാണ് ഹൂപ്പികളുടെ സൗഹൃദം.