ആറ്റിങ്ങൽ : മൂന്നുമുക്ക് മുതൽ കെഎസ്ആർടിസി ഡിപ്പോ വരെയുളള ടാറിങ് ആരംഭിച്ചു. ശനിയാഴ്ച രാത്രി 10:45ഓടെയാണ് റോഡിൻ്റെ വലത് ഭാഗം ടാറിങ് ആരംഭിച്ചത്. ശനിയാഴ്ച രാത്രി കൊണ്ട് തന്നെ ടാറിങ് പൂർത്തിയാക്കി ഞായറാഴ്ച തന്നെ റോഡ് ഗതാഗത്തിനായി തുറന്ന് കൊടുക്കും.
വളരെ സങ്കീർണ്ണമായ ജോലിയായിരുന്നു ഈ ഭാഗത്തെ നിർമ്മാണം. റോഡ് വീതി കൂട്ടിയപ്പോൾ വെള്ളം ഒഴുകി പോകാൻ ഓടയുടെ നിർമ്മാണം മുതൽ റോഡിലായ കെഎസ്ഇബിയുടെ തൂണുകൾ മാറ്റൽ, ട്രാൻസ്ഫോർമറും ക്യാബിളുകളും മാറ്റുക, കൾവർട്ട്കൾ വെള്ളകെട്ട് തടയാൻകെട്ടുക, ഭാവിയിൽ റോഡ് വെട്ടിക്കുഴിക്കാതെ കെഎസ്ഇബി , വാട്ടർ അതോറിറ്റി ബിഎസ്എൻഎൽ, ഇതര കേബിൾ കമ്പനികൾക്ക് യൂട്ടിലിറ്റിക്ക് വേണ്ട സൗകര്യം ഉണ്ടാക്കുക തുടങ്ങിയ ജോലികൾ ക്രമീകരിക്കുന്നതിനൊപ്പം വാഹനങ്ങൾ വഴിതിരിച്ച് വിടാതെ തന്നെ റോഡ് നിർമ്മാണവും നടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
ഇടത് ഭാഗവും ബെയ്സ്മെൻ്റ് ചെയ്ത് വെറ്റ്മിക്സ് ചെയ്ത് ബിറ്റുമിൻ ഇമർഷൻ ചെയ്ത ശേഷം സിറ്റിയുടെ അനുമതി വാങ്ങി ഉടൻ ഇടത് ഭാഗവും ടാറിങ് പൂർത്തിയാക്കും. അതോടെ രണ്ട് ഭാഗങ്ങളും നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കും. തുടർന്ന് നാലുമുക്ക് മുതൽ കച്ചേരി നടവരെ വരുന്ന ഭാഗങ്ങൾ കൂടി പൂർത്തിയാക്കി പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള നാലുവരിപ്പാത നാടിന് സമർപ്പിക്കുമെന്ന് അഡ്വ ബി സത്യൻ എംഎൽഎ പറഞ്ഞു.