ദേശീയപാത 66 ൽ ആലങ്കോടിനും കല്ലമ്പലത്തിനും ഇടയിൽ നിരന്തരം അപകടകെണിയായി മാറുന്ന പ്രദേശത്ത് അപകടങ്ങൾ കുറയ്ക്കുന്നതിനും ,സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി റോഡ് സുരക്ഷാ അതോറിറ്റി അടിയന്തരമായി യോഗം ചേർന്ന് ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് അഡ്വ:ബി .സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നു നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ ഈ വിഷയം റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഈയാഴ്ച തന്നെ യോഗം ചേർന്ന അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകുകയും ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുന്നതിന് യോഗത്തിൽ വച്ച് തന്നെ കളക്ടർ എ.ഡി.എമ്മിന് ചുമതല നൽകി .
ഇക്കഴിഞ്ഞ ജനുവരി 26നും വാഹനാപകടത്തിൽ അഞ്ച് ജീവനുകൾ ഇവിടെ പൊലിഞ്ഞിരുന്നു.ചെറുതും വലുതുമായ നിരവധി അപകടങ്ങളിലൂടെ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ,നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിന് ശാശ്വത പരിഹാരം ഏർപ്പെടുത്തണമെന്നും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎഎസ് എന്നിവർക്ക് ബി സത്യൻ എംഎൽഎ കത്തു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത് .