മംഗലപുരം : പിടികിട്ടാപ്പുള്ളിയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ തോന്നയ്ക്കൽ സ്വദേശി ബൈക്ക് സതി എന്ന് വിളിക്കുന്ന സതീഷി(25 )നെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉള്ളതായി മംഗലപുരം എസ്.എച്.ഓ ടോംസൺ പറഞ്ഞു.
ചിറയിൻകീഴ്, മംഗലപുരം, കഠിനംകുളം, പോത്തൻകോട്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ പിടിച്ചു പറി, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി അനവധി കേസുകളിലെ പ്രതിയാണ് സതി.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം മംഗലപുരം പോലീസ് ഇൻസ്പെക്ടർ ടോംസണിന്റെ നേതൃത്വത്തിൽ എസ്.ഐ ജ്യോതി സുധാകർ എസ്. ജി, എസ്.ഐ ഹരി, ഷാഡോ പോലീസ് അംഗങ്ങളായ ഷിജു, അനൂപ്, സി.പി.ഓ മാരായ അസീം, അരുൺ, ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുൻപ് മുറിഞ്ഞ പാലത്തു വച്ചു കൊല്ലം സ്വദേശിയായ ഷൈജുവിന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലും കോരാണി ഇന്ദ്രധനുസ്സ് ഹോട്ടലിൽ അതിക്രമിച്ചു കയറി ഉടമയായ സ്ത്രീയെ ഉപദ്രവിച്ച കേസിലും കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമുള്ള കേസിലും പോലീസ് അന്വേഷിച്ചിരുന്ന പ്രതിയാണ് ബൈക് സതി.