കിളിമാനൂർ : കിളിമാനൂരിലെ ഉൾപ്രദേശങ്ങളിൽ പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടെന്ന് സംശയം നിലനിൽക്കെ ഈ പ്രദേശങ്ങളിൽ ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിലേയ്ക്കുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വണ്ടന്നൂർ, കോട്ടയ്ക്കൽ പ്രദേശത്ത് കണ്ട നായയുടെ ജഡം പുലി കടിച്ചതാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ജീവി ആക്രമിച്ചതാകാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് പുല്ലയിൽ, കണിച്ചോട്, പന്തുവിള തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഈ പ്രദേശങ്ങളിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് ബുധനാഴ്ച പരിശോധിക്കുമെന്നും, പുലി സാന്നിധ്യം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ ലഭിച്ചാൽ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.