വർക്കല: അർദ്ധരാത്രി കാമുകിയെ കാണാൻ റെയിൽവേ ട്രാക്ക് വഴി ഒളിച്ചുപോയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് ട്രാക്കിൽ കുടുങ്ങി ട്രെയിനിനടിയിൽപ്പെട്ടു. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂർ വൈകി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കളെ നേരം പുലരും മുമ്പേ റെയിൽവേ പൊലീസ് പൊക്കി. വർക്കല സ്വദേശികളായ സാജിർ (22), സുലൻ (19), ടിജിത്ത് (21) എന്നിവരെയാണ് പൊലീസ് പൊക്കിയത്. കഴിഞ്ഞ ദിവസം രാത്രി വർക്കലയ്ക്കും കടയ്ക്കാവൂരിനും മദ്ധ്യേയായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ:
വർക്കല കേന്ദ്രീകരിച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇവർ. രാത്രി വൈകി ഇവരിലൊരാളുടെ കാമുകിയെ കാണാൻ റെയിൽവേ ട്രാക്ക് വഴി ബൈക്ക് ഓടിച്ച് വരുന്നതിനിടെ ബൈക്കിന്റെ വീൽ റെയിൽവേ പാളത്തിലെ പ്ളേറ്റിൽ കുരുങ്ങി. ഇലക്ട്രിക് ലൈനിന്റെ എർത്തിംഗിനായുള്ള പ്ളേറ്റിലാണ് കുടുങ്ങിയത്. ഇത് മാറ്റി ബൈക്ക് ഉരുട്ടി കൊണ്ടുപോകാനുളള ശ്രമത്തിനിടെ ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ് പ്രസ് കടന്നുവന്നതോടെ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് സംഘം ഓടി. ട്രാക്കിന്റെ മദ്ധ്യത്ത് കിടന്ന ബൈക്കിൽ ട്രെയിനിടിച്ച് ബൈക്ക് നാമാവശേഷമായി. എൻജിൻ ഡ്രൈവർ വിവരം തൊട്ടടുത്ത സ്റ്റേഷനിലും ആർ.പി.എഫിനെയും വിവരം അറിയിച്ചു.
ആർ.പി.എഫ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് രാത്രിസ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സാജിറിന്റെ സുഹൃത്ത് രണ്ട് ദിവസം മുമ്പ് നന്നാക്കാനായി ഏൽപ്പിച്ച ബൈക്കായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോഴാണ് ബൈക്കിന്റെ ഉടമ സംഭവം അറിഞ്ഞത്. തുടർന്ന് ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സജീറിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ആർ.പി.എഫ് സ്റ്റേഷനിലേക്ക് മാറ്റി. ബൈക്കും കസ്റ്റഡിയിലെടുത്തു.