ആറ്റിങ്ങൽ: കാൽനൂറ്റാണ്ടിലേറെയായി നഗരസഭാങ്കണത്തിൽ തണലേകുന്ന താളി ഇനത്തിൽപ്പെട്ട മാമ്പഴത്തിനാണ് ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുന്നത്. മാമ്പഴം കൃത്യമായി ലഭിക്കുന്നതിന് കൗതുകരവും രസകരവുമായ സമ്പ്രദായമാണ് ജീവനക്കാർ ഈ ഫലവൃക്ഷത്തിൽ ഏർപ്പെടുത്തിയിക്കുന്നത്. ഓരോ മാമ്പഴക്കുലകളിലും ജീവനക്കാരുടെ പേരുകൾ രേഖപ്പെടുത്തിയ പ്ലക്കാഡുകൾ തൂക്കിയിട്ടിരിക്കുന്നു. കണ്ണിമാങ്ങ അച്ചാറിൽ തുടങ്ങി പഴുത്ത മാങ്ങ വരെ സ്വാദിന്റെ വേറിട്ട തലങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ മാവിന് ഇത്രയധികം ആവശ്യക്കാരേറാൻ കാരണം. കൂടാതെ ഒരു വർഷത്തിൽ നിരവധി തവണ മാമ്പഴം ഉണ്ടാകുന്നതും മറ്റ് മാവുകളിൽ നിന്ന് ഇതിനെ തീരെ വ്യത്യസ്ഥമാക്കുന്നു. കാലങ്ങളൊരുപാടായി ഓഫീസിലെ സന്ദർശകർക്ക് തണല് വിരിച്ച് സ്വാദിന്റെ കനികൾ സമ്മാനിച്ച് നിലകൊള്ളുകയാണ് നഗരസഭയുടെ സ്വന്തം മധുരമാമ്പഴ വൃക്ഷം.