ചെറുന്നിയൂർ : വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുന്നിയൂരിൽ അനധികൃത പാചകവാതക സിലിണ്ടർ കച്ചവടം പോലീസ് പിടികൂടി.ചെറുന്നിയൂർ, വെന്നിക്കോട് കുമളിവിള വീട്ടിൽ ജുനു കുമാറിന്റെ വീടിന് പുറകിലുള്ള ചായ്പ്പിൽ നിന്നാണ് വലിയ തോതിൽ ഗ്യാസ് ശേഖരം പോലീസ് കണ്ടെത്തിയത്.പോലീസിനെ കണ്ട ജുനു കുമാർ വീടിന്റെ പുറക് വശത്ത്കൂടി ഓടി രക്ഷപ്പെട്ടു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് വർക്കല ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിൽ പോലീസ് സംഘം ജുനുകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളും അവിടെ നിന്ന് കണ്ടെത്തി. വിപണന ആവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിൽ നിന്നും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളിലേയ്ക്ക് വാതകം മാറ്റിയാണ് തിരിമറി നടത്തിയിരുന്നത്. വാതകം മാറ്റി നിറയ്ക്കുന്നതിന് വേണ്ടിയുള്ള മോട്ടോർ പമ്പുകളും , അളവ് തൂക്കത്തിന് ഉള്ള ത്രാസുകളും മറ്റ് അനുബന്ധ സാമഗ്രികളും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അളവ് തൂക്കത്തിൽ ക്രമക്കേട് വരുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നതിലൂടെ വൻസമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാൾ. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. വർക്കലയിലെ ഒരു ഗ്യാസ് ഏജൻസി വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനം കൂടി ആണ് ഈ പിടിച്ചെടുത്തത്.