ആറ്റിങ്ങൽ : യുവാവിനെ വീട്ടിൽ കയറി മർദ്ധിക്കുകയും പട്ടിയെ വിട്ട് കടിപ്പിച്ച് ദേഹമാസകലം പരിക്കേൽപ്പിക്കുകയും ചെയ്ത സഹോദരങ്ങളായ പ്രതികളെ ആറ്റിങ്ങൽ പോലീസ് പിടികൂടി.ഇടക്കോട് പേരയിക്കോണം കാട്ടിൽ വീട്ടിൽ ധർമ്മജൻ എന്ന് വിളിക്കുന്ന സുമേഷ്(35), ഉണ്ണി എന്ന് വിളിക്കുന്ന ഉമേഷ്( 32) എന്നിവരാണ് അറസ്റ്റിലായത്. നാട്ടിൽ സ്ഥിരം ശല്യക്കാരായ സുമേഷും ഉമേഷും മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇവരുടെ അക്രമം ഭയന്ന് ആരും പോലീസിൽ പോലും പരാതി നൽകാറില്ല. ഇവരുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കാരണം നാട്ടുകാർ പൊറുതി മുട്ടുകയായിരുന്നു.
ജൂൺ 18 ആം തീയതി രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പേരയിക്കോണം അസ്‌ലി മൻസിലിൽ രതീഷിനെയാണ് പട്ടിയെ വിട്ട് കടിപ്പിച്ചത്. രതീഷുമായി വാക്കേറ്റമുണ്ടായ സുമേഷും ഉമേഷും രതീഷിനെ മർദ്ധിക്കുകയും രതീഷ് വീട്ടിലേക്ക് പോയപ്പോൾ അവർ പട്ടിയെ വിട്ട് ദേഹമാസകലം കടിപ്പിക്കുകയും ചെയ്തു. തുടർന്ന് രതീഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ജോയി രതീഷിനോട് പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ട് ആശുപത്രിയിൽ പോകാൻ പറഞ്ഞതിന് പ്രതികൾ ടോർച്ച് ഉപയോഗിച്ച് ജോയിയുടെ തലയ്ക്ക് അടിക്കുകയും ജോയിയുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. ജോയ് ചികിത്സയിൽ തുടരുകയാണ്.സുമേഷും ഉമേഷും മരം വെട്ട് തൊഴിലാളികളാണ്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾക്ക് മുൻപും കേസുകൾ ഉള്ളതായി ആറ്റിങ്ങൽ പോലീസ് പറഞ്ഞു. ആറ്റിങ്ങൽ സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജിബി, എസ്ഐ സിദ്ധീഖ് ,എസ്ഐ രാധാകൃഷ്ണൻ, സിപിഒ മാരായ സിയാദ് , ബാലു തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.