വർക്കല : നടയറയിലെ വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം നടത്തിവന്ന സംഘത്തിലെ അഭിഭാഷകനുൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ. അഭിഭാഷകനായ വർക്കല മുട്ടപ്പലം ബംഗ്ലാവിൽ റോഡിൽ മേലതിൽ വീട്ടിൽ നൗഷാദ്(47), മുട്ടപ്പലം ബംഗ്ലാവിൽ റോഡിൽ വിളയിൽ വീട്ടിൽ മുഹ്സിൻ(38), മുട്ടപ്പലം റേഷൻകടമുക്ക് വിളയിൽ വീട്ടിൽ നിസാർ(45), മുട്ടപ്പലം ബംഗ്ലാവിൽ റോഡിൽ വിളയിൽ വീട്ടിൽ സമീർ(38) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട എട്ടുപേരും പോലീസ് പിടിയിലായി.
ജൂൺ ആറിനാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടയറയിലെ നൗഷാദിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. എട്ട് ലിറ്റർ വാറ്റുചാരായവും 350 ലിറ്റർ കോടയും ഇവിടെനിന്നു പിടികൂടിയിരുന്നു.
നടയറ സ്വദേശികളായ നിസാർ, സൈഫുദീൻ, തൃശ്ശൂർ ചേർപ്പ് സ്വദേശി നാരായണൻ, കൊല്ലം ഇരവിപുരം സ്വദേശി അബ്ദുൽ മുഹമ്മദ് ഷെയ്ഖ് എന്നിവർ അന്ന് പോലീസ് പിടിയിലായിരുന്നു. അഭിഭാഷകനും മറ്റ് മൂന്നുപേരും ഓടിരക്ഷപ്പെട്ടിരുന്നു.അന്വേഷണത്തിൽ നൗഷാദ് ഒരു ബന്ധുവീട്ടിലുണ്ടെന്നുള്ള വിവരം ലഭിക്കുകയും അയിരൂർ പോലീസ് പിടികൂടുകയുമായിരുന്നു.നൗഷാദിനെ ചോദ്യംചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് മൂന്നു പ്രതികളെയും വർക്കല തിരുവമ്പാടിയിലെ സ്വകാര്യ റിസോർട്ടിൽനിന്ന് അറസ്റ്റുചെയ്തു. വ്യാജ സീലുകൾ നിർമിച്ച് വ്യാജ സർട്ടിഫിക്കറ്റുകളും മറ്റുമുണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ നൗഷാദ് നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വർക്കല ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടന്റെ നിർദേശാനുസരണം അയിരൂർ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ. രാജേഷ്, ജി.എസ്.ഐ. സുനിൽകുമാർ, പോലീസുകാരായ ഷിർജു, സുഗുണൻനായർ, സജീവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.