ആറ്റിങ്ങൽ: കടൽജീവികളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ചു പഠിക്കാൻ 44.5 ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ വീരകേരളപുരം എൻഎസ്എസ് കരയോഗം ദേവികാ സുരേഷിനെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ ദേവികയ്ക്കു അവാർഡ് നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ നൽകുന്ന എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിനാണ് ദേവികാ സുരേഷ് അർഹത നേടിയത്.കേരള ഫിഷറീസ് – സമുദ്രപഠന സർവകലാശാലയിലെ കു ഫോസ്) ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് വിദ്യാർഥിനിയാണ് ദേവിക. ദേവികയെക്കൂടാതെ ഇതേ ബാച്ചിലെ മൂന്നു പേർക്കുകൂടി സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. നാലു വിദേശരാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടി പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ്. വിദ്യാഭ്യാസം , യാത്ര , താമസം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ തുക വിനിയോഗിക്കാം.
ആറ്റിങ്ങൽ വീരളം ശ്രീദേവികം വീട്ടിൽ വിമുക്തഭടനും കെ .എസ്.എഫ്.ഇ.യിലെ ജീവനക്കാരനുമായ സുരേഷ് പിള്ളയുടെയും ജലസേചന വകുപ്പ് വർക്കല ഓഫീസിലെ ജീവനക്കാരിയായ ബിന്ദുവിന്റെയും ഏക മകളാണ് ദേവിക സുരേഷ്.
അനുമോദനാ ചടങ്ങിൽ കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻനായർ, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. കരയോഗം എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാസമാജം അംഗങ്ങളും പങ്കെടുത്തു.