വെഞ്ഞാറമൂട് : തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എ ഷാനവാസിനെ തേടി വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര സർക്കാരിന്റെ ‘അതി ഉൽകൃഷ്ട സേവാ പതക്’ ആണ് അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ അന്വേഷണ മികവും അച്ചടക്കവുമാണ് വീണ്ടും ദേശീയ അംഗീകാരം ലഭ്യമാക്കിയത്.
2012ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2018-ൽ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. 23 വർഷത്തെ സേവനത്തിനിടെ 27 ഗുഡ് സർവീസ് എൻട്രികളും രണ്ട് അപ്രിസിയേഷനും ലഭിച്ചു. 2013ൽ ആറുപേരുടെ മരണത്തിനിടയാക്കിയ കൂപ്പണ വിഷമദ്യ ദുരന്തത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുമ്പിൽ എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്തു. 2006 ൽ ഏരൂരിൽ ഭാര്യയെ കൊന്ന് ആറു കഷണങ്ങളാക്കി ഒളിപ്പിച്ച തമിഴ്നാട്ടുകാരനെ ഒരാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിൻനിന്ന് സാഹസികമായി പിടികൂടിയ കേസിൽ തമിഴ്‌നാട് സർക്കാരിന്റെ അഭിനന്ദനവും ലഭിച്ചു.
വെഞ്ഞാറമൂട്ടിൽ നെഹ്റു യൂത്ത് സെന്റർ, ദ്യശ്യ ഫൈൻ ആർട്സ് എന്നീ കലാ കൂട്ടായ്മകളുടെ മുഖ്യ സംഘാടകനാണ്. വെഞ്ഞാറമൂട് നാഗരുകുഴി ഷൈലാ മൻസിലിലാണ് താമസം. ഭാര്യ:ജാസ്മിൻ.
മക്കൾ: ഷബാന, ഷബാസ് മുഹമ്മദ്.