പള്ളിക്കൽ : ക്ഷേത്രത്തിൽ മോഷണം നടത്തുകയും വിഗ്രഹം നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. കിളിമാനൂർ, കാനാറ, കിഴക്കുംകര, കുന്നുംപുറത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ സുധീരൻ (40) ആണ് അറസ്റ്റിലായത്.
2021 ജൂലൈ 30ന് വൈകുന്നേരം 6 മണിക്കും 31ന് വൈകുന്നേരം 6 മണിക്കും ഇടയിലുള്ള സമയത്താണ് പ്രതി കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻനട ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണവും തുടർന്നു മൂന്ന് നാഗവിഗ്രഹങ്ങൾ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തത്.ക്ഷേത്രത്തിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ പ്രതിയുടേതെന്ന് സംശയിപ്പിക്കുന്ന രണ്ട് ചെരിപ്പു ക്ഷേത്രത്തിൽ നിന്നും പോലീസിന് ലഭിച്ചു.
ക്ഷേത്രത്തിലും പള്ളികളിലും മോഷണവും തുടർന്ന് വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന പ്രതികളെ പറ്റി നടത്തിയ അന്വേഷണത്തിലാണ് സുധീരൻ പിടിയിലായത്. സുധീരന്റെ പേരിൽ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കിളിമാനൂർ,
ആറ്റിങ്ങൽ, കല്ലമ്പലം, പള്ളിക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, അടിപിടി എന്നീ കേസുകൾ കൂടാതെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ 2007ലെ ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് സുധീരൻ. പ്രതിയിൽ നിന്നും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. സ്ഥലത്തു നിന്നും കിട്ടിയ ചെരുപ്പുകൾ പ്രതിയുടേതാണ്. പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി വിശദീകരിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്ഷേത്രങ്ങളിൽ മോഷണശേഷം വിഗ്രഹങ്ങൾ നശിപ്പിക്കുക എന്നതാണ് ഇയാളുടെ രീതി. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറയുന്നു.
സിഐ ശ്രീജിത്ത് പി, എസ്. ഐമാരായ സഹിൽ എം, വിജയകുമാർ, എസ്.സി.പി.ഒ രാജീവ്, സിപിഒ മാരായ ഷമീർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.