മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച് മാല കവർന്നു. റെയിൽവേ പോയിന്റ് വുമൺ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ രാജ് നിവാസിൽ ജലജകുമാരി (45)ക്കുനേരേയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആക്രമണമുണ്ടായത്. പാളത്തിൽ വീണ ജലജകുമാരിയുടെ കൈയ്ക്ക് ഒടിവുണ്ട്. വെട്ടേറ്റ മുറിവുമുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ഗുരുവായൂർ എക്‌സ്‌പ്രസിന് ഫ്ളാഗ് കാണിക്കുന്നതിനിടെയായിരുന്നു അക്രമം. പിന്നിലൂടെയെത്തിയ അക്രമി ജലജകുമാരിക്കുനേരെ വെട്ടുകത്തി വീശുകയായിരുന്നു.മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതിനിടെ ജലജകുമാരിയെ അക്രമി പ്ലാറ്റ്‌ഫോമിൽനിന്നും പാളത്തിലേക്ക് തള്ളിയിട്ടു. മാലയുടെ ഒരുഭാഗം കൊണ്ടാണ് മോഷ്ടാവ് കടന്നത്.
ട്രെയിൻ കടന്നുപോകുന്ന സമയത്തായതിനാൽ എതിർവശത്തുനിന്ന സ്റ്റേഷൻമാസ്റ്ററും സംഭവം കണ്ടില്ല. ജലജകുമാരി പേട്ട റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. മംഗലപുരം പോലീസും ആർ.പി.എഫും കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.