കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചപോൾ പൊന്മുടിയും ഉണർന്നു. ഓണാവധി ദിവസങ്ങളിൽ പൊന്മുടിയിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. തിരുവോണത്തിന് രാവിലെ എട്ടുമുതൽ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. പത്തുമണിയോടെ ഗതാഗതക്കുരുക്ക് തുടങ്ങി. കല്ലാർ ഗോൾഡൻ വാലി മുതൽ തിരക്കനുഭവപ്പെട്ടു. ചെക്ക് പോസ്റ്റിൽ നിന്നും മുകളിലേക്ക് വാഹനങ്ങൾ കടത്തിവിടാൻ തന്നെ പ്രയാസമായി .കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചിട്ടും സന്ദർശകർക്ക് ഒട്ടും കുറവ് വന്നിട്ടില്ല. കുടുംബസമേതം എത്തുന്നവരാണ് അധികവും.
ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉച്ചയോടെ ഏതാണ്ട് അറുന്നൂറിൽപരം വാഹനങ്ങൾ കുരുക്കിൽ പെട്ടു. ഉച്ചയോടെ മുകളിലേക്ക് പോയ വാഹനങ്ങൾക്ക് തിരികെ വരാൻ കഴിയാത്ത വിധവും ഗതാഗതക്കുരുക്കായി. അപ്പർ സാനിറ്റോറിയത്തിൽ എത്തുന്നവർക്ക് സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പലപ്പോഴും സന്ദർശകർ അത് പാലിക്കാത്തതും പ്രശ്‌നങ്ങൾക്ക് കാരണമായി.എങ്കിലും ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ അര ലക്ഷത്തിനടുത്ത് സന്ദർശകർ മലകയറിയെത്തിയത് ഇതാദ്യമാണ്.