പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.കഠിനംകുളം, പെരുമാതുറ, സുധീന മൻസിലിൽ അബ്ദുല്ലത്തീഫിന്റെ മകൻ മുക്ത്താർ (22) ആണ് അറസ്റ്റിലായത്. 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2021 ഓഗസ്റ്റ് 28നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടിൽ പോകാറുള്ള പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ കരസ്ഥമാക്കി പെൺകുട്ടിയെ വശീകരിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. മാത്രമല്ല പെൺകുട്ടിയുടെ കൈവശം നിന്നും രണ്ടു പവൻ സ്വർണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ഓഗസ്റ്റ് 28ന് രാത്രി പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി പ്രതി വാടകയ്ക്കു എടുത്ത കാറിൽ വെച്ചാണ് പീഡനം നടത്തിയത്. തുടർന്ന് പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും പള്ളിക്കൽ പോലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അന്വേഷിക്കുന്നത് അറിഞ്ഞ് ഇയാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടർന്ന് തന്ത്രപൂർവ്വം കെണിയൊരുക്കി നിലമേൽ ഭാഗത്ത് വെച്ച് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന് സ്വഭാവമുള്ള പ്രതിക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കൂടാതെ പെൺകുട്ടികളോട് പ്രണയം നടിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി വിൽക്കുകയും ആ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയുമാണ് ഇയാളുടെ രീതി. വാടകയ്ക്ക് കൊടുത്തിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നും പീഡനം നടന്നതിന്റെ ശാസ്ത്രീയ തെളിവുകൾ പോലീസ് ശേഖരിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്.
പള്ളിക്കൽ സി.ഐ ശ്രീജിത്ത് പി, എസ്.ഐ സഹിൽ എം, എ.എസ്.ഐ മനു, എസ്.സി.പി.ഒ മാരായ ബിനു, രാജീവ്, സിപിഒ വിനീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു