മൊബൈൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരേ കൂടുതൽ നടപടിയില്ല. സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരേ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കാണിച്ച് ഡി.ഐ.ജി. റിപ്പോർട്ട് നൽകി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ സ്ഥലംമാറ്റുകയും പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ടെന്നും അതേസമയം തെറ്റ് മനസിലായിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാതിരുന്നത് വീഴ്ചയാണെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.ഉദ്യോഗസ്ഥ മോശം ഭാഷ ഉപയോഗിച്ചതിനോ ജാതി അധിക്ഷേപം നടത്തിയതിനോ തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇവർ ജാഗ്രത പുലർത്തിയില്ല. ഉദ്യോഗസ്ഥക്കെതിരേ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒന്നരമാസം മുമ്പാണ് പിങ്ക് പോലീസ് സ്ക്വാഡിലെ ഉദ്യോഗസ്ഥയായ സി.പി. രജിത തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പൊതുജനമധ്യത്തിൽ അപമാനിച്ചത്. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ രജിതയെ റൂറൽ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടു. രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണമെന്ന് ഒരാഴ്ച മുമ്പ് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നായിരുന്നു നിർദേശം.