വെഞ്ഞാറമൂട് : മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിനു പിന്നാലെ ഏക സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ അറസ്റ്റിൽ.വണ്ടിപ്പുര കൈതറക്കുഴി വീട്ടിൽ പുഷ്പാകരൻ(45), ഇയാളുടെ ഭാര്യാസഹോദരൻ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരാണ് അറസ്റ്റിലായത്.
6 വർഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടിൽ പരേതരായ തുളസി-കമല ദമ്പതികളുടെ മകൻ പ്രദീപ് കുമാർ(32)നെ യാണ് തെളിവു നശിപ്പിക്കുന്നതിനായി കൊന്നത്.കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടിൽ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം ആത്മഹത്യ ചെയ്തിരുന്നു. 2015 മാർച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടിൽ പ്രദീപിനെ കഴുത്തിൽ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികൾ വാക്കുതർക്കത്തിലാകുകയും മർദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഏക സാക്ഷിയായിരുന്നു മകൻ പ്രദീപ്.