കെട്ടിടനിർമാണ സ്ഥലങ്ങളിൽ കറങ്ങിനടന്ന് ജോലിക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘത്തിലെ രണ്ടുപേർ പാങ്ങോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കർ ആലമ്പടി ഹൗസിൽ ഷിഹാബ്(26) ,താമരശ്ശേരി അടിവാരം മുപ്പതേക്കർ പുത്തൻവീട്ടിൽ അനസ് (25) എന്നിവരാണ് അറസ്റ്റിലായത്.
പാങ്ങോട് വിവിധ സ്ഥലങ്ങളിലെ കെട്ടിടനിർമാണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് അടിക്കടി മൊബൈൽ ഫോൺ മോഷണം പോകുന്നത് നിത്യസംഭവമായി. തുടർന്ന് പാങ്ങോട് സി.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിക്കുകയും ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളും ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലായത്. കിളിമാനൂർ തട്ടത്തുമലയിലെ ബന്ധുവീട്ടിൽ തങ്ങിയാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്. വിവിധ ജില്ലകളിൽ ഇത്തരത്തിൽ ഇവർ തട്ടിപ്പു നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നും പാങ്ങോട് പോലീസ് അറിയിച്ചു.
പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ്.ഐ. രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബിനു, സജിത്ത്, അഖിൽ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.