മംഗലപുരം : മകന്റെ കൂടെ പഠിച്ച യുവതിക്ക് സഹായം നൽകി അച്ഛന്റെ സ്ഥാനത്ത് നിന്നയാളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. ഒടുവിൽ ജീവിതം തകർന്ന് യുവതി പോലീസിന്റെ സഹായം തേടി. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് അന്വേഷണത്തിൽ കഠിനംകുളം ജന്മി മുക്ക് തൈക്കാവിന് സമീപം മുജീബ് മൻസിലിൽ 66 കാരനായ അഷ്റഫിനെ അറസ്റ്റ് ചെയ്തു.
ഭർത്താവുമായി വേർപിരിഞ്ഞു മംഗലപുരത്ത് താമസിക്കുന്ന 33 കാരിയായ യുവതിയെ സഹായിക്കാനാണ് അഷ്റഫ് കുറച്ചു നാളുകൾക്ക് മുൻപ് എത്തുന്നത്. അഷറഫിന്റെ മകന്റെ കൂടെ പഠിച്ചതാണ് യുവതി. അതുകൊണ്ട് തന്നെ യുവതി അച്ഛനെ പോലെ കണ്ട് നല്ല രീതിയിൽ ഇടപെട്ടിരുന്നു. ഇതിനിടയിൽ അഷറഫ് പല ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നൽകി. എന്നാൽ യുവതിക്ക് മറ്റൊരു വിവാഹ ആലോചന വന്നത്തോടെയാണ് അഷറഫിന്റെ മനസ്സിലിരിപ്പ് പുറത്ത് വരുന്നത്. ആദ്യം യുവതിയോട് തന്നെ വിവാഹം ചെയ്യണമെന്ന് അഷ്റഫ് ആവശ്യപ്പെട്ടു. എന്നാൽ അച്ഛനെ പോലെ കണ്ട ഒരാളിൽ നിന്ന് ഇങ്ങനെ ഒരു വാക്ക് കേട്ട് യുവതി തനിക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞു. അപ്പോൾ അഷറഫ് താൻ പല ഘട്ടങ്ങളിൽ സഹായമായി നൽകിയ പണം തിരിച്ചു തരണമെന്ന് പറഞ്ഞു. എന്നാൽ യുവതിക്ക് അതിനുള്ള വഴി ഇല്ലായിരുന്നു. ഒടുവിൽ യുവതിയോട് രണ്ട് ചിത്രങ്ങൾ അയച്ചു തന്നാൽ ഇനി പണം തിരികെ ചോദിക്കില്ലെന്നും മറ്റു ശല്യങ്ങൾ ഉണ്ടാവില്ലെന്നും അഷറഫ് ഉറപ്പ് നൽകി. അത് വിശ്വസിച്ച യുവതി അഷറഫിന് ചിത്രങ്ങൾ അയച്ചു നൽകി.
തുടർന്ന് അഷ്റഫ് ഈ ചിത്രങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്കും വിവാഹം ആലോചിച്ച വീട്ടുകാർക്കും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ളവർക്കുമൊക്കെ അയച്ചു.. കൂടാതെ ചിത്രങ്ങൾ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ യുവതിയുടെ വിവാഹ ആലോചന മുടങ്ങി. മാത്രമല്ല, ആകെ ഉണ്ടായിരുന്ന വരുമാന മാർഗമായിരുന്ന ജോലിയും നഷ്ടമായി. കൂടാതെ ചിത്രങ്ങൾ പലരിലേക്കും എത്തിയതോടെ യുവതി മാനസികമായും തളർന്നു. ഒടുവിൽ ജീവിതം വഴിമുട്ടിയ നിലയിലായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസ് അഷറഫിനെ അറസ്റ്റ് ചെയ്തു.