പോത്തൻകോട് : പോത്തൻകോട്ട് നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന് കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞ സംഭവത്തിൽ 3 പേർ കൂടി പിടിയിൽ. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി. മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്തു. കണിയാപുരം സ്വദേശിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നിധീഷ്, മൊട്ട എന്ന് അറിയപ്പെടുന്ന നന്ദീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
അതേ സമയം കൊലപാതക കേസിൽ പ്രതികളുടെ പട്ടിക തയ്യാറാക്കി. ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് സ്ഥിരീകരണം. രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനും മൂന്നാം പ്രതിയുമായ ശ്യാമാണ് സുധീഷിന്റെ താമസ സ്ഥലം ചോർത്തികൊടുത്തത്. കഞ്ചാവ് വില്പനയുമായുള്ള ഒരു തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദിച്ചിരുന്നു.
ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ കൊല്ലപ്പെട്ട സുധീഷ് ബോംബ് എറിഞ്ഞിരുന്നു. ഇതാണ് കൊലപതാകം ചെയ്യാൻ പ്രേരണയായതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ ഊരുപൊയക മങ്കാട്ടുമൂലയിൽ നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് കല്ലൂരിലും നടന്നതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ സംഘം വീട്ടിൽ കടന്നുകയറിയാണ് സുധീഷിനെ വെട്ടിയത്. തുടർന്ന് ഇടതുകാൽ വെട്ടിയെടുത്ത് അരകിലോമീറ്റർ ദൂരത്തുള്ള മൃഗാശുപത്രിയുടെ സമീപത്ത് വലിച്ചെറിയുകയും ചെയ്തിരുന്നു.
https://attingalvartha.com/2021/12/pothencode-crime-3/