പള്ളിപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്ത്രീകളെയും അയൽവാസികളെയും വാൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം പുതുവൽ പുത്തൻവീട്ടിൽ ഷാനവാസ് (36), പെരുമാതുറ കൊട്ടാരം തുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ അൻസർ(29), പെരുമാതുറ മാടൻവിള പണിയിൽ വീട്ടിൽ ഷബിൻ(28) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പള്ളിപ്പുറത്ത് മൊബൈൽ ഷോപ്പുനടത്തുന്ന മനാഫിന്റെ വീട്ടിലാണ് നിരവധി കേസുകളിൽ പ്രതിയായ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യമെത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മനാഫിന്റെ കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ
പ്രതിയാണ് ഷാനവാസ്.അക്രമികൾ എത്തിയ സമയത്ത് മനാഫ് വീട്ടിലുണ്ടായിരുന്നില്ല. ഇതോടെയാണ് അവിടെയുണ്ടായിരുന്ന സ്ത്രീകളെ വാൾകാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. തുടർന്ന് പള്ളിപ്പുറം പാച്ചിറ പുതുവൽ ഭാഗത്തെ വീടുകൾ കയറിയിറങ്ങിയ സംഘം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ മനാഫ് സി.സി.ടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഷാനവാസ് എത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണിയാൾ.