കടയ്ക്കാവൂർ:ട്രാഫിക് ബ്ലോക്കിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ കടയ്ക്കാവൂരിൽ അറസ്റ്റിൽ.കടയ്ക്കാവൂർ തെക്കുംഭാഗം നന്ദനം വീട്ടിൽ അജു(36), തെക്കുംഭാഗം റാപ്പനം വീട്ടിൽ സഞ്ജിത്ത്(36), തെക്കുംഭാഗം കയർ ഗോഡൗണിനു സമീപം തുണ്ടുവിള വീട്ടിൽ അജീഷ്(37) എന്നിവരാണ് പിടിയിലായത്.
2022 ജനുവരി 15നാണ് സംഭവം. കടയ്ക്കാവൂർ തെക്കുംഭാഗത്ത് ട്രാഫിക് ബ്ലോക്കിപെട്ടുകിടന്ന പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയെ കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി ലിജു(40) ബൈക്കിൽ മറികടന്നു പോയതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതികൾ സന്ധ്യക്ക് ലിജുവിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ലിജുവിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതികൾ വാഹനത്തിൽക്കയറി രക്ഷപ്പെട്ടു. സംഭവശേഷം പ്രതികൾ ഒളിവിൽപ്പോയിരുന്നു.രഹസ്യമായി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച അജീഷിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുമാണ് പിടികൂടിയത്. തുടർന്ന് അജുവിനെയും സഞ്ജിത്തിനെയും പിടികൂടി.
മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികൾക്കെതിരേ കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
വർക്കല ഡിവൈ.എസ്.പി. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഇൻസ്പെക്ടർ അജേഷ്, എസ്.ഐ.മാരായ എസ്.എസ്.ദീപു, മാഹീൻ, എ.എസ്.ഐ. ശ്രീകുമാർ, പോലീസുകാരായ ജ്യോതിഷ്, ഗിരീഷ്, സിയാദ്, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.