നെടുമങ്ങാട് : ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷംവീട് കോളനിയിൽ ഷെഫീഖ് (30), സഹോദരൻ ഷെമീർ (32), നെടുമങ്ങാട് അരശുപറമ്പ് കുന്നത്ത് പ്ലാവിള പുത്തൻ വീട്ടിൽ ലാലു (49), അരശുപറമ്പ് എലിക്കോട്ടുകോണം ദീപു ഭവനിൽ മധു (50) എന്നിവരെയാണ് പിടികൂടിയത് .
വെള്ളിയാഴ്ച രാത്രി 7.30 ന് വാളിക്കോട്ട് വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടിയതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി. നാട്ടുകാരും പൊലീസും ചേർന്ന് തർക്കം പരിഹരിച്ച് പറഞ്ഞു വിട്ടു. എന്നാൽ ഓട്ടോയിൽ സഞ്ചരിച്ച സംഘം കുറച്ച് ദൂരം പോയതിന് ശേഷം റോഡിൽ കാത്തു നിന്നു. തുടർന്ന് ബൈക്കിൽ എത്തിയ ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സൂര്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.