പള്ളിക്കൽ : എഞ്ചിനീയറിംഗ് വിദ്യാർഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യം വെച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎംഎ , കഞ്ചാവ് , ഹാഷിഷ് ഓയിൽ എന്നിവയുമായി ഗുണ്ടാ സംഘം അറസ്റ്റിൽ. ചെമ്മരുതി വടശ്ശേരിക്കോണം എസ്.എസ് നിവാസിൽ സിമ്പിൾ സതീഷ് സാവൻ, നാവായിക്കുളം, വെട്ടിയറ, 28 – ആം മൈൽ, പൈവേലിക്കോണം അശ്വതിയിൽ ഹരി ദേവ് , നാവായിക്കുളം, ഊന്നൻപാറ, ലക്ഷം വീട്ടിൽ വിജയകൃഷ്ണ ജോഷി, കുടവൂർ, മരുതിക്കുന്ന്, ഡീസന്റ് മുക്ക് ഷാൻ മൻസിലിൽ മുഹമ്മദ് ഷാഹിൻ, ചെമ്മരുതി,വടശ്ശേരിക്കോണം, ഞെക്കാട്, ബൈജു നിവാസിൽ പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 17നാണ് മാരക ലഹരി മരുന്നായ എംഡിഎംഎ , കഞ്ചാവ് , ഹാഷിഷ് ഓയിൽ എന്നിവയുമായാണ് ഗുണ്ടാ സംഘം പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശം നിന്നും 16 ഗ്രാം എംഡിഎംഎ, 250 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. എംഡിഎംഎ 10 ഗ്രാമിനു മുകളിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള അളവാണ് . പിടിച്ചെടുത്ത ലഹരി മരുന്നുകൾക്ക് നിലവിൽ വിപണിയിൽ 30 ലക്ഷത്തോളം രൂപ വില വരുന്നതാണ്. ഇതിന്റെ ചെറിയ തരികൾ അടങ്ങുന്ന പായ്ക്കറ്റിന് 5000 രൂപ മുതൽ പതിനായിരം രൂപ വരെ സംഘം ഈടാക്കുന്നുണ്ട് . ഇത് ഉപയോഗിച്ചാൽ ഭ്രാന്തമായ അവസ്ഥ ഉണ്ടാകും . ഇവരുടെ കൈവശം എംഡിഎംഎ, കഞ്ചാവ് എന്നിവ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് , ചെറിയ പോളിത്തീൻ കവറുകൾ , മുപ്പതിനായിരം രൂപ , രണ്ട് വാഹനങ്ങൾ എന്നിവയും കണ്ടെടുത്തു .
എഞ്ചിനീയറിംഗ് വിദ്യാർഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യം വെച്ച് വിൽപ്പന നടത്തുന്നതിനായിട്ടാണ് ഇവർ ലഹരി മരുന്നുകൾ കൊണ്ടു വന്നത്. പ്രതികൾ വിവിധ ജില്ലകളിലെ ക്രിമിനൽ കേസുകളിലെ പ്രതികളാണ് . സിമ്പിൾ എന്നു വിളിക്കുന്ന സതീഷ് സാവന് ചിറയിൻകീഴിൽ കൊലപാതകം ഉൾപ്പെടെ 25 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കല്ലമ്പലം , അയിരൂർ , കഠിനംകുളം , തമ്പാനൂർ , പേട്ട , ആറ്റിങ്ങൽ , കടക്കാവൂർ , വെഞ്ഞാറമൂട് , ചിറയിൻകീഴ് , വർക്കല , പൊഴിയൂർ , ചേർത്തല എന്ന് സ്റ്റേഷൻ പരിധികളിൽ വധ ശ്രമം , പിടിച്ചു പറി , മോഷണം , ചാരായ വിൽപ്പന എന്നീ കേസുകളുമുണ്ട്.
ഹരിദേവിനു നെയ്യാർ ഡാം , കല്ലമ്പലം , പരവൂർ , വർക്കല എന്നീ സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് , അടിപിടി എന്നീ കേസുകളുണ്ട്.
മുഹമ്മദ് ഷാഹിന് കല്ലമ്പലത്ത് മോഷണം , വധ ശ്രമം എന്നീ കേസുകളും വിജയകൃഷ്ണൻ ജോഷിക്ക് വർക്കല , കല്ലമ്പലം എന്നിവിടങ്ങളിൽ വധശ്രമ കേസുകളുമുണ്ട്. ഇതിൽ ഹരിദേവും സിമ്പിൾ എന്നു വിളിക്കുന്ന സതീഷും കഴിഞ്ഞ ദിവസം കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ടായ കൊലപാതക ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളാണ്. സിമ്പിൾ ഗുണ്ടാ ആക്ട് പ്രകാരം നടപടി നേരിട്ടു വരുന്ന പ്രതിയാണ്.
പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യം വെച്ച് മാരക ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐ ജി നിശാന്തിനിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ഡോ . ദിവ്യ വി ഗോപിനാഥിന്റെ നിർദ്ദേശത്തിൽ തിരുവന്തപുരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി റാസിത്ത് വി.റ്റിയുടെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നിയന്ത്രണത്തിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും മയക്കുമരുന്നിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടന്നു വരുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്.എച്ച്.ഒ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് മാരക ലഹരി മരുന്നുമായി ഗുണ്ടാ സംഘം പിടിയിലായത് .
ലഹരി മാഫിയയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച 2 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് വിദ്യാർഥികളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐ സഹിൽ എം, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ ഷമീർ , അജീസ് , സുജിത്ത് , ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .ആറ്റിങ്ങൽ കോടതിയിൽ ഹാജരാകിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .