കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യ പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കാട്ടുംപുറം സ്വദേശി തോട്ടിൻകര പുത്തൻവീട്ടിൽ അജിംഷാ (23)ആണ് അറസ്റ്റിലായത്.
ജനുവരി 5നാണ് സംഭവം. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി . തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അജിംഷാ ഒളിവിൽ പോവുകയായിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 24ന് രാത്രി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി. എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായർ, സവാദ് ഖാൻ,ഷാജി, സിപിഒമാരായ ഷംനാദ്, രജിത്ത് രാജ്, മഹേഷ്, ഷിജു, സുനിൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.