ചിറയിൻകീഴ് : ചിറയിൻകീഴിൽ റവന്യ വകുപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. കൊല്ലം മയ്യനാട്, പുല്ലിച്ചിറ ചർച്ചിന് സമീപം ജിജി ഭവനിൽ ജിജോ എന്ന് വിളിക്കുന്ന ടാനി മാത്യുവിനെ(23) ആണ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപ് മുട്ടപ്പലം നവഭാവന ജംഗ്ഷന് സമീപം ഷീജാ നിവാസിൽ റവന്യൂ വകുപ്പ് ജീവനക്കാരനായ വിനോദ് കുമാറിനെ വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഇടതുകാൽ അടിച്ച് ഒടിക്കുകയും ചെയ്ത ശേഷം രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെയാണ് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്ടർ ജി.ബി മുകേഷിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് സബ്ബ് ഇൻസ്പെക്ടർ വിനീഷ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഷജീർ, സി.പി.ഒ മാരായ വിഷ്ണു, നൂറുൽ അമീൻ എന്നിവരും, ഷാഡോ ടീം അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ ഫിറോസ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ദിലീപ്, സി.പി.ഒ സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ട് വർഷത്തോളമായി പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രതി പോലീസിന്റെ പിടിയിൽ ആകുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.