ആറ്റിങ്ങലിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരിയുടെ വീഴ്ചയ്ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ പെൺകുട്ടിക്കു നഷ്ടപരിഹാരം നൽകണം എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാര്‍ നൽകിയ അപ്പീൽ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും ഹർജിയിൽ പറയുന്നു.
പിങ്ക് പൊലീസിന്റെ കാറിലെ ബാഗിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നാട്ടുകാരുടെ മുന്നിലിട്ട് ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽ നിന്നു തന്നെ കണ്ടു കിട്ടി. ഇതിനെതിരെ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ്, പെൺകുട്ടിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരിയായ രജിത എന്ന പൊലീസുകാരിക്കെതിരെ നപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.