വർക്കല : വർക്കലയിൽ ബാറിന് മുന്നിൽ നിന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കി കവർച്ച നടത്തിയ ശേഷം റോഡിൽ ഉപേക്ഷിച്ച കേസിൽ അഞ്ച് അംഗ കൊട്ടേഷൻ സംഘത്തിലെ 3 പേർ വർക്കല പോലീസിന്റെ പിടിയിൽ. പാരിപ്പള്ളി ചിറക്കര സ്വദേശി ശരൺ(25) , നടയ്ക്കൽ സ്വദേശികളായ പ്രിൻസൺ(32) , സന്തോഷ് (43) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ മെയ് 25 ന് വൈകുന്നേരം 5അര മണിയോടുകൂടിയാണ് സംഭവം. വർക്കല മുനി സിപാലിറ്റിക്ക് സമീപമുള്ള ബാറിന്റെ മുന്നിൽ നിന്ന ഷിബു എന്ന യുവാവിനെ കാറിൽ എത്തിയ കൊട്ടേഷൻ സംഘം പിടിച്ചു കയറ്റി കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ മൈബൈൽ ഫോണും പണവും അപഹരിച്ചശേഷം വർക്കല മുത്താനയിൽ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതികൾ കാറിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതായി രഹസ്യവിവരം ലഭിക്കുകയും നടയറയിൽ വച്ച് പിടികൂടുകയുമായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ആക്രമണം കൊട്ടേഷൻ ആണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. പിടിയിലായ പ്രതികളുടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.