ചിറയിൻകീഴ് : മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. രണ്ടുപേരുടെ മൃതദേഹം കിട്ടി. നിരവധി പേരെ കാണാനില്ല. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മുതലപ്പൊഴി അഴിമുഖത്താണ് അപകടം. ശക്തമായ കാറ്റിനെ തുടർന്നാണ് വള്ളം മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. 20ലധികം പേരുമായി പോയ വർക്കല സ്വദേശിയുടെ സഫ മർവ എന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട പത്തോളം പേരെ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇനിയും പത്തോളം പേർ വള്ളത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതെങ്കിലും എണ്ണത്തിൽ കൃത്യത വരുത്താൻ കഴിഞ്ഞിട്ടില്ല. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ കാറ്റ് പ്രതികൂലമായി നിൽക്കുന്നതിനാൽ അത് തിരച്ചിലിനെയും ബാധിക്കുന്നുണ്ട്. അതേസമയം തിരിച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ചുകൊണ്ട് നാട്ടുകാർ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉപരോധിക്കുന്നു.വിവിധ യൂണിറ്റുകളിൽ നിന്നായി ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.