കടയ്ക്കാവൂർ : കടയ്ക്കാവൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ച് പ്രവർത്തനം അവതാളത്തിലെന്ന് പ്രദേശവാസികളുടെ വ്യാപക പരാതി. ഉപഭോക്താക്കൾക്ക് പരാതി പറയാനുള്ള സംവിധാനം പോലുമില്ലാതെ പൈസ പിരിവ് മാത്രമുള്ള എക്സ്ചേഞ്ച് ആയി മാറുകയാണെന്നാണ് ആക്ഷേപം.
നേരത്തെ സബ് ഡിവിഷൻ ഓഫീസർ, ജൂനിയർ ടെലിഫോൺ ഓഫിസറും ഉണ്ടായിരുന്ന ഓഫീസിൽ ഇപ്പോൾ പരാതി കേൾക്കാൻ പോലും ആരുമില്ലെന്നാണ് പരാതി. കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാലും കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
പഴക്കം ചെന്ന ബാറ്ററിയും ജനറേറ്ററുമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും അത് കൊണ്ട് തന്നെ ലോഡിങ് കപ്പാസിറ്റി കുറവാണെന്നും വൈദ്യുതി ബോർഡ് അവരുടെ ജോലികളുമായി ബന്ധപ്പെട്ട് 4-5 മണിക്കൂർ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ 2 മണിക്കൂറിൽ കൂടുതൽ എക്സ്ചേഞ്ച് പ്രവർത്തിക്കില്ലെന്നും അത് കാരണം സർക്കാർ സ്ഥാപനങ്ങളും ബാങ്കിംഗ് മേഖല ഉൾപ്പെടെ നിശ്ചലമാകുമെന്നുമാണ് പരാതി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കേബിൾ പൊട്ടിയാലും കൃത്യമായി അത് പരിഹരിക്കാത്തത് ജനങ്ങളിൽ അമർഷം ഉളവാക്കുന്നു.
നാളുകൾ ഏറെയായി ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിപ്പെടുന്നെങ്കിലും പരിഹാരം കാണാൻ അധികൃതർ തയ്യാറാവുന്നില്ല. പുതിയ ബാറ്ററിയും ജനറേറ്ററും സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണം. മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കണമെന്നും നൈറ്റ് വാച്ചറുടെ സേവനം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.