പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് നൽകിയത് മൂലമെന്ന് പരാതി. സുഹൃത്തുക്കൾ മയക്കുമരുന്ന് കുത്തി വെച്ചതാണ് മരണകാരണമെന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്.
പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇർഫാനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇർഫാനെ സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ശക്തമായ ഛർദ്ദിയുമുണ്ടായി.
ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ പറഞ്ഞതായി മാതാവ് റജുല പറഞ്ഞു. മാതാവ് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.