
നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. മെയ് 4ന് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഇലക്ഷൻ ഓഫീസും ക്യാമ്പ് ഓഫീസും വിദ്യാനഗറിൽ പ്രവർത്തിക്കും. വർക്കല (202), ആറ്റിങ്ങൽ (213), ചിറയിൻകീഴ് (212), നെടുമങ്ങാട് (252), വാമനപുരം(231), കഴക്കൂട്ടം (216), വട്ടിയൂർക്കാവ് (209). തിരുവനന്തപുരം (230), നേമം (209), അരുവിക്കര (237). പാറശ്ശാല (257), കാട്ടാക്കട (222), കോവളം (269), നെയ്യാറ്റിൻകര (214) എന്നിങ്ങനെ ആകെ 3173 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
ഓരോ കേന്ദ്രത്തിലും 12 മുതൽ 14 വരെ ടേബിളുകൾ ഇവിഎം കൗണ്ടിങ്ങിനും 4 മുതൽ 9 വരെ ടേബിളുകൾ പോസ്റ്റൽ ബാലറ്റിനും ഒന്നു മുതൽ 4 വരെ ടേബിൾ ഇടിപിബിഎംഎസ് എണ്ണുന്നതിനും സജ്ജമാക്കിയിട്ടുണ്ട്. 17 മുതൽ 20 വരെ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ മുഴുവൻ ഫലവും അറിയാനാകും.
വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സെന്ററിലേക്കുള്ള പ്രവേശനം കർശനമായും പാസ്സ് അല്ലെങ്കിൽ തിരിച്ചറിയൽകാർഡ് മൂലം നിയന്ത്രിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥൻമാർക്കും ഏജന്റുമാർക്കും പാർക്കിംഗ് കണ്ടുപിടിക്കുന്നതിന് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 3 ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കും. വോട്ടെണ്ണൽ സെന്ററിൽ കുടുംബശ്രീയുടെ ഫുഡ്കോർട്ടും സജ്ജീകരിക്കും. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്കായി ഭക്ഷണം കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള പ്രവേശനപാസുകൾക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരെ സമീപിക്കേണ്ടതാണ്
രാഷ്ട്രീയ പാർട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കുക: വോട്ടെണ്ണൽ ഹാളിലുള്ള സ്ഥാനാർത്ഥികളും ഏജൻ്റമാരും തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എപ്പോഴും വ്യക്തമായി കാണത്തക്ക രീതിയിൽ ധരിക്കേണ്ടതാണ്.
കൃത്യസമയത്ത് എത്തുക: വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) രണ്ടാം പകർപ്പ് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗസ്ഥരുമായി സഹകരിക്കുക: വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുക.
നിശ്ചിത സ്ഥലങ്ങളിൽ ഇരിക്കുക: അനുവദിക്കപ്പെട്ട വോട്ടെണ്ണൽ ടേബിളുകളിലോ ബാരിക്കേഡിന് പിന്നിൽ നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലോ മാത്രം ഇരിക്കുക.
രഹസ്യാത്മകത പാലിക്കുക: 1951-ലെ ആർ.പി ആക്ട് സെക്ഷൻ 128 പ്രകാരം വോട്ടെടുപ്പിൻ്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാനുള്ള നിയമപരമായ ബാധ്യത പാലിക്കുക.
ഇ.വി.എമ്മുകളിൽ തൊടരുത്. വോട്ടെണ്ണൽ നിരീക്ഷിക്കാൻ അനുവാദമുണ്ടെങ്കിലും, ബാരിക്കേഡിന് പിന്നിലുള്ള ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാൻ പാടുള്ളതല്ല.
അയോഗ്യരായ വ്യക്തികൾ: സുരക്ഷാ കാരണങ്ങളാൽ കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എന്നിവരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാൻ പാടില്ല
അച്ചടക്കലംഘനം പാടില്ല: വോട്ടെണ്ണൽ കേന്ദ്രത്തിൽ മോശമായി പെരുമാറുന്നവരെയോ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയോ ഹാളിൽ നിന്ന് പുറത്താക്കുന്നതാണ്.
അനധികൃത പ്രവേശനം: സാധുവായ പാസ് ഉള്ളവർക്കും നിശ്ചിത ഉദ്യോഗസ്ഥർക്കും മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ.
അച്ചടക്കലംഘനം പാടില്ല: വോട്ടെണ്ണൽ കേന്ദ്രത്തിൽ മോശമായി പെരുമാറുന്നവരെയോ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയോ ഹാളിൽ നിന്ന് പുറത്താക്കുന്നതാണ്.


