
അഞ്ചുതെങ്ങ്: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിൻ (32), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ (26) എന്നിവരെയാണ് കടലിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെയും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.
അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്നത് നാല് മത്സ്യത്തൊഴിലാളികളായിരുന്നു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശികളായ ജോസ്, സ്മിത്ത്, ഫ്രീമോൻ, ഷിജിൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ ജോസിനെയും സ്മിത്തിനെയും അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു.
അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനായി മുതലപ്പൊഴി അഴിമുഖത്തിലൂടെ കടലിലേക്ക് പോകുന്നതിനിടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുന്നത്.
പ്രദേശത്ത് കടൽ അതിശക്തമായി പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ശക്തമായ തിരമാലകളും കടലാക്രമണവും തെരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.


