
ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം പാലത്തിനു സമീപം കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ വി. ശശി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമായ നിലയിൽ. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ റോഡരികിലായി സ്ഥാപിച്ചിരിക്കുന്ന തട്ടുകടയും ബോർഡുകളും യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നതായി നാട്ടുകാർ.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ഇരുന്നാൽ റോഡിലൂടെ എത്തുന്ന ബസുകൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ മഴയത്തും വെയിലത്തും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറത്താണ് നിൽക്കുന്നത്.
റോഡരികിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന തട്ടുകടയും അതിന്റെ ബോർഡുകളും ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്ക് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. തിരക്കേറിയ ദേശീയപാതയിൽ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ഇത്തരം കയ്യേറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
പ്രശ്നം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരെയും പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ക്രമീകരിക്കുകയും റോഡരികിലെ തട്ടുകടയും ബോർഡുകളും മാറ്റി അപകടസാധ്യത ഒഴിവാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


