Search
Close this search box.

ഇവിടെ അധികൃതരുടെ ഒത്താശയോടെ മണൽ കടത്ത് വ്യാപകമെന്ന് പരാതി

eiFC9QK66831

വർക്കല: വർക്കല താലൂക്കിലെ തീരദേശ മേഖലയിൽ നിന്നും അധികൃതരുടെ ഒത്താശയോടെ മണൽ കടത്തുന്നത് വ്യാപകമാകുന്നതായി പരാതി. ഒരു ഇടവേളയ്ക്ക് ശേഷം തീരമേഖലയിൽ നിന്നാണ് രാത്രി മണൽ കടത്തുന്നത്. ഇതു സംബന്ധിച്ച പരാതികൾ റവന്യൂ, പൊലീസ് അധികൃതർക്ക് നാട്ടുകാർ നേരിട്ടും ഫോൺ മുഖേനെയും അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.

തെരഞ്ഞെടുപ്പ് കാലമായതോടെ റവന്യു അധികൃതരുടെ ഇടപെടൽ ഉണ്ടാകില്ല എന്ന വസ്തുതയുടെ മറപറ്റിയാണ് മണൽ കടത്ത്. സ്പെഷ്യൽ ഡ്യൂട്ടിയുടെ പേരിൽ റവന്യൂ അധികൃതർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡ്യൂട്ടി നോക്കുന്നതിനിടയിലാണ് മണൽ മാഫിയകൾ വീണ്ടും സജീവമായത്. റവന്യൂ പൊലീസ് അധികൃതരുടെ ഗൗരവതരമായ ഇടപെടൽ ഇല്ലാതായതോടെ രാത്രി 12 മുതൽ പുലർച്ചെ 4 വരെയാണ് മണൽ കടത്തുന്നത്. കാപ്പിൽ പൊഴിമുഖത്തു നിന്നാണ് ഏറ്റവും കൂടുതൽ മണൽകടത്ത് നടക്കുന്നത്. കാപ്പിൽ പൊഴിമുഖത്ത് കായലുകൾ ബന്ധിപ്പിക്കാനെന്ന പേരിൽ പകൽവേളയിൽ നീക്കികൂട്ടുന്ന മണൽ രാത്രിയോടെ കടത്തുകയാണ്.

മണൽ കടത്തിനു പിന്നിൽ പ്രദേശത്തെ ചില രാഷ്ട്രീയ സംഘടകളുടെ നേതാക്കളുടെ മൗനാനുവാദമുണ്ടെന്ന് ആക്ഷേപമുണ്ട്. പൊലീസ് ഇത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്നത് മണൽമാഫിയാ സംഘങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നത്രെ. വെറ്റക്കട മുതൽ കാപ്പിൽ വരെയുളള കായലോരത്തെ സ്ഥലങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടേതാണ്. മണൽ വാരണമെങ്കിൽ സ്ഥലം ഉടമകളുടെ സഹായം വേണ്ടിവരും. ഇത്തരത്തിൽ പുരയിടത്തിലൂടെ വാഹനം കടന്നുപോകാൻ ഗേറ്റ്പാസ് എന്ന നിലയിൽ ചില സ്ഥല ഉടമകൾ നല്ലൊരു തുക ഈടാക്കുന്നുമുണ്ടെന്നാണ് ആരോപണം. തീരമേഖലയിൽ പൊലീസിന്റെ പട്രോളിംഗ് സംവിധാനങ്ങൾ ഇല്ലാത്തതും മണൽ കടത്ത് സംഘങ്ങൾക്ക് കൂടുതൽ സഹായകമാകുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!