വെമ്പായം: അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെകൂടി പോലിസ് അറസ്റ്റ്ചെയ്തു. നെയ്യാറ്റിന്‍കര റസല്‍പുരം നിഷാഭവനില്‍ അജീഷ് (32), സാന്ദ്രം വീട്ടില്‍ ഉമേഷ് (23) എന്നിവരെയാണ് വട്ടപ്പാറ പോലിസ് അറസ്റ്റ്ചെയ്തത്. നിലവില്‍ ഈ കേസില്‍ ആറു പേരെ പോലിസ് അറസ്റ്റ്ചെയ്തു. ഇനി ഒരാളെ കൂടി മാത്രമാണ് പിടികൂടാന്‍ ഉള്ളത്. ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.
വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെ ആക്രമണം നടത്തുകയും ഭാര്യ അശ്വതിയെ ആക്രമിക്കുകയും ചെയ്തിരുന്നു. വീടിനു മുന്നിൽ പ്രവീൺ,ദിലീപ് എന്നിവർ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും വട്ടപ്പാറ സ്റ്റേഷനിൽ പരാതി നല്‍കുകയും ചെയ്തു. ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതാണ് പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകാന്‍ കാരണം. ശ്രീക്കുട്ടൻ്റെ വീടിനു നേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് അക്രമണം നടത്തുകയായിരുന്നു എന്ന്‍ വട്ടപ്പാറ സി. ഐ ബിനുകുമാർ പറഞ്ഞു. റൂറൽ എസ്പി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷിന്റെ നിർദ്ദേശപ്രകാരം വട്ടപ്പാറ സി ഐ ടി.ബിനുകുമാർ , എസ്.ഐമാരായ സലിൽ, ബാബു സാബത്ത് എ എസ് ഐ ഷാ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.