കിളിമാനൂർ:എടിഎമ്മിൽ നിന്ന് പണമെടുത്ത് തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ കാണാനില്ല. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ടൗൺഹാളിന് സമീപമാണ് സംഭവം.
നഗരൂർ സ്വദേശി സൂരജ് തന്റെ ആക്ടിവ സ്കൂട്ടറിൽ കിളിമാനൂർ ടൗൺഹാളിന് സമീപത്തു വാഹനം പാർക്ക് ചെയ്ത ശേഷം എടിഎമ്മിൽ കയറി പണമെടുത്ത് തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് ഇയാൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സിസിടിവി പരിശോധനകളും വാഹനപരിശോധനയും ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ചെങ്കിക്കുന്നു എന്ന സ്ഥലത്ത് വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറും മോഷ്ടാവും പിടിയിലായി. പോത്തൻകോട്, നന്നാട്ടുകാവ്, ആഴാംകോണം, ബി ബി എസ് ഭവനിൽ ശ്രീജിത്ത് (24) ആണ് പിടിയിലായത്. വാഹനത്തിൻറെ പുറകിൽ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി. ജെ ജയേഷ്, ജൂനിയർ എസ്ഐ സരിത എം, ഗ്രേഡ് എസ്ഐമാരായ സവാദ് ഖാൻ, സുരേഷ് കുമാർ,എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ റിയാസ്, സിപിഒമാരായ രജിത്ത്, സുജിത്ത്, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.